ഒരു കുഞ്ഞിനേയും ഒരു ഡോക്ടറും മരണത്തിന് വിട്ടുകൊടുക്കില്ല, ഡോക്ടര്‍ അനൂപ്, താങ്കളുടെ അത്ര ആത്മാര്‍ത്ഥത ഈ ലോകം അര്‍ഹിക്കുന്നില്ല; ഹൃദയഭേദകമായ കുറിപ്പ്

കൊച്ചി: ഡോക്ടര്‍ അനൂപ് കൃഷ്ണയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. യുവഡോക്ടറുടെ മരണത്തില്‍ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോക്ടര്‍ സൗമ്യ സരിന്‍. ഒരു കുഞ്ഞിന്റെ മരണം ഒരു ഡോക്ടര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും അറിഞ്ഞു കൊണ്ട് അതിന് കാരണക്കാരനാവാന്‍ ഒരു ഡോക്ടര്‍ക്കും കഴിയുകയില്ലെന്നും ഡോക്ടര്‍ സൗമ്യ പറയുന്നു.

വളവ് ശെരിയാക്കാനുള്ള ശസ്ത്രക്രിയയില്‍ നിന്ന് പല ഡോക്ടര്‍മാരും പിന്മാറിയിരുന്നു. കുഞ്ഞിന് ജന്മനാ ഹൃദയതകരാറുള്ളതായിരുന്നു കാരണമെന്ന് കേള്‍ക്കുന്നു. അതുകൊണ്ട് തന്നെ അനസ്തേഷ്യ കൊടുക്കുമ്പോഴുള്ള അപകടം മുന്നില്‍ കണ്ടത് കൊണ്ടാകാം അവര്‍ അതില്‍ നിന്ന് പിന്നോട്ട് പോയത്.

എന്നാല്‍ ഡോക്ടര്‍ അനൂപ് ആ വെല്ലുവിളി ഏറ്റെടുത്തു. സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത് എന്നും കേട്ടു. എങ്ങിനെയെങ്കിലും ആ കുട്ടി കാല് നിവര്‍ത്തി നന്നായി നടന്നു തുടങ്ങണം എന്ന് മാത്രമായിരുന്നിരിക്കണം ഡോക്ടര്‍ അനൂപിന്റെ മനസ്സില്‍! സ്വാഭാവികമായും മയക്കം കൊടുക്കുമ്പോഴുള്ള അപകട സാധ്യതയെ കുറിച്ച് കുടുംബത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ടാകണം.

ധൗര്‍ഭാഗ്യവശാല്‍ കുട്ടിക്ക് ഭയപ്പെട്ടിരുന്ന ഹൃദയസ്തംഭനം സംഭവിക്കുന്നു. വേറെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ആ കുരുന്ന് മരണത്തിന് കീഴടങ്ങുന്നു. അതിന് ശേഷം നടന്ന കോലാഹലങ്ങള്‍ നാം മാധ്യമങ്ങളിലൂടെ കണ്ടതാണ്.
ആ നിമിഷം അദ്ദേഹത്തിന് തോന്നിയിരിക്കാം മരണമാണ് അതിലും ഭേദമെന്ന് എന്നും താങ്കളുടെ അത്ര ആത്മാര്‍ത്ഥത ഈ ലോകം അര്‍ഹിക്കുന്നില്ലെന്നും ഡോക്ടര്‍ സൗമ്യ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഡോക്ടര്‍മാര്‍ അല്ലാത്ത എന്റെ സുഹൃത്തുക്കളോടാണ്!

നിങ്ങളില്‍ ആരെങ്കിലും ഒരു കുഞ്ഞു മരണപ്പെടുന്നത് കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ട്! ഒന്നല്ല…എത്രയോ കുഞ്ഞുങ്ങള്‍! പല കാരണങ്ങള്‍ കൊണ്ട്. എത്ര ശ്രമിച്ചിട്ടും രക്ഷപെടുത്താന്‍ സാധിക്കാതെ എത്രയോ കുഞ്ഞുങ്ങള്‍ ഇത്രയും കാലത്തെ വൈദ്യജീവിതത്തില്‍ എന്റെ മുമ്പില്‍ മരണപ്പെട്ടിട്ടുണ്ട്! പ്രത്യേകിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശിശുരോഗവിഭാഗത്തില്‍ പി. ജി. ചെയ്യുന്ന സമയത്. പലപ്പോഴും അത്ര മോശം അവസ്ഥയിലാണ് അവിടെ കുഞ്ഞുങ്ങളെ അവരുടെ ഐ. സി. യു വില്‍ അഡ്മിറ്റ് ചെയ്യാറ്. കണ്ണിമ ചിമ്മാതെ നോക്കിയിരുന്നിട്ടും ചില കുരുന്നുകള്‍ നമ്മെ തോല്‍പ്പിക്കാറുണ്ട്.

നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അത് കാണുന്ന ഡോക്ടര്‍ക്ക് എന്താണ് തോന്നാറുള്ളതെന്ന്?! ഞങ്ങള്‍ മനസ്സില്‍ സന്തോഷിക്കുകയാണെന്നു നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? അതോ ആ മരണങ്ങള്‍ ഞങ്ങളെ ബാധിക്കുന്നേയില്ല എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ?! എനിക്കിപ്പോഴും അറിയില്ല എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നതെന്ത്!

എങ്കില്‍ അറിഞ്ഞു കൊള്ളുക, ഒരു കുഞ്ഞിന്റെ മരണം ഒരു ഡോക്ടര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല! അറിഞ്ഞു കൊണ്ട് അതിന് കാരണക്കാരനാവാന്‍ ഒരു ഡോക്ടര്‍ക്കും കഴിയുകയില്ല. അവസാന നിമിഷം വരെ ആ കുഞ്ഞു ജീവനെ രക്ഷിക്കാനേ ഏതൊരു ഡോക്ടറും ശ്രമിക്കുകയുള്ളു.
എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്, എത്ര ശ്രമിച്ചിട്ടും രക്ഷപെടുത്താന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ തേങ്ങിക്കരഞ്ഞ എന്റെ ഗുരുനാഥരെ. ആശ കൈവിട്ടു പോകുമ്പോള്‍ കൂടെയുള്ളവരുടെ കണ്ണുകള്‍ നിറയുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.

എന്റെ പാപ്പുവിന് ഒമ്പത് മാസമാകുമ്പോഴാണ് ഞാന്‍ ബാംഗ്ലൂര്‍ ഒരു ആശുപത്രിയില്‍ ജോലിക്ക് പോയിത്തുടങ്ങുന്നത്. ആദ്യം തന്നെ കിട്ടിയ ഡ്യൂട്ടി കുട്ടികളുടെ ഐ. സി. യു ആയിരുന്നു. വലിയ ഐ. സി. യു ആണ്. മൂന്നോ നാലോ കുട്ടികള്‍ വെന്റില്ലെറ്ററില്‍. ഇരുപത്തിനാലു മണിക്കൂറും ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ട്. ചിലരുടെ അവസ്ഥ വളരെ മോശമാണ്. അങ്ങിനെ എന്റെ ആദ്യത്തെ നൈറ്റ് ഡ്യൂട്ടി വന്നു. ഒരു കുട്ടി വഷളായിക്കൊണ്ടിരിക്കുകയാണ്. സീനിയര്‍ ഡോക്ടറുമുണ്ട്. എത്ര ശ്രമിച്ചിട്ടും ആ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് എന്തോ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല. തേങ്ങി കരഞ്ഞുപോയി. എന്റെ പാപ്പുവിന്റെ മുഖമായിരുന്നു ഞാന്‍ ആ കുഞ്ഞില്‍ കണ്ടത്. തിരിച്ചു വീട്ടിലെത്തിയ ശേഷം ഞാന്‍ സരിനോട് പറഞ്ഞു, ‘ എനിക്ക് സാധിക്കില്ല. എന്നെകൊണ്ട് പറ്റുന്നില്ല കുട്ടികള്‍ മരിക്കുന്നത് കാണാന്‍. എനിക്കിനി ഈ ജോലി ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല!’ അന്ന് സരിന്‍ എന്നെ ആശ്വസിപ്പിച്ചു പറഞ്ഞു, ‘ നോക്ക്, നീ ഒരു ഡോക്ടര്‍ ആണ്. ജനനവും മരണവും കാണേണ്ടവള്‍.അതിനെ ഒരുപോലെ നേരിടേണ്ടവള്‍. അവിടെ തളരരുത്. ചില മരണങ്ങള്‍ നമ്മുടെ കയ്യിലല്ല. പക്ഷെ ആ കുഞ്ഞിന് വേണ്ടി ചെയ്യാവുന്നത്ര ചെയ്യുക എന്നതാണ് നിന്റെ ജോലി. അത് മാത്രം ചെയ്താല്‍ എത്രയോ കുഞ്ഞുങ്ങളെ നിനക്ക് ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ സാധിക്കും. തളരരുത്.’

ഇതെന്റെ മാത്രം കഥയല്ല. മനുഷ്യരായ എല്ലാ ഡോക്ടര്‍മാരുടെയും അവസ്ഥയാണ്. അറിഞ്ഞു കൊണ്ട് ഒരു കുഞ്ഞിനേയും ഒരു ഡോക്ടര്‍ മരണത്തിന് വിട്ടുകൊടുക്കില്ല.

പറഞ്ഞു വന്നത് ഡോക്ടര്‍ അനൂപിന്റെ മരണമാണ്. വെറും 34 വയസ്സുള്ള മിടുക്കനായ എല്ലു ഡോക്ടര്‍. കാലിന് വളവ് ആയി ഒരു കുട്ടിയെ രക്ഷിതാക്കള്‍ കൊണ്ടു വരുന്നു.

വളവ് ശെരിയാക്കാനുള്ള ശസ്ത്രക്രിയയില്‍ നിന്ന് പല ഡോക്ടര്‍മാരും പിന്മാറിയിരുന്നു. കുഞ്ഞിന് ജന്മനാ ഹൃദയതകരാറുള്ളതായിരുന്നു കാരണമെന്ന് കേള്‍ക്കുന്നു. അതുകൊണ്ട് തന്നെ അനസ്തേഷ്യ കൊടുക്കുമ്പോഴുള്ള അപകടം മുന്നില്‍ കണ്ടത് കൊണ്ടാകാം അവര്‍ അതില്‍ നിന്ന് പിന്നോട്ട് പോയത്. എന്നാല്‍ ഡോക്ടര്‍ അനൂപ് ആ വെല്ലുവിളി ഏറ്റെടുത്തു. സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത് എന്നും കേട്ടു. എങ്ങിനെയെങ്കിലും ആ കുട്ടി കാല് നിവര്‍ത്തി നന്നായി നടന്നു തുടങ്ങണം എന്ന് മാത്രമായിരുന്നിരിക്കണം ഡോക്ടര്‍ അനൂപിന്റെ മനസ്സില്‍! സ്വാഭാവികമായും മയക്കം കൊടുക്കുമ്പോഴുള്ള അപകട സാധ്യതയെ കുറിച്ച് കുടുംബത്തെ ബോധ്യപെടുത്തിയിട്ടുമുണ്ടാകണം. ധൗര്‍ഭാഗ്യവശാല്‍ കുട്ടിക്ക് ഭയപ്പെട്ടിരുന്ന ഹൃദയസ്തംഭനം സംഭവിക്കുന്നു. വേറെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ആ കുരുന്ന് മരണത്തിന് കീഴടങ്ങുന്നു.

അതിന് ശേഷം നടന്ന കോലാഹലങ്ങള്‍ നാം മാധ്യമങ്ങളിലൂടെ കണ്ടതാണ്. കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം. മാധ്യമവിചാരണ! പിടിച്ചു നില്ക്കാന്‍ പറ്റിയിട്ടുണ്ടാവില്ല ഡോക്ടര്‍ അനൂപിന്! എത്രയോ കാലത്തെ അധ്വാനം പലരും നിമിഷനേരം കൊണ്ട് തച്ചുടക്കുന്നത് കണ്ടുനില്‍ക്കാനായിട്ടുണ്ടാകില്ല! തന്നെ കൊലയാളി എന്ന് വിളിച്ചത് കേട്ടു നില്‍ക്കാനായിട്ടുണ്ടാകില്ല!

ആ നിമിഷം അദ്ദേഹത്തിന് തോന്നിയിരിക്കാം മരണമാണ് അതിലും ഭേദമെന്ന്!

ഡോക്ടര്‍ അനൂപ്, താങ്കളുടെ അത്ര ആത്മാര്‍ത്ഥത ഈ ലോകം അര്‍ഹിക്കുന്നില്ല! വിട…

അയാളും ഞാനും തമ്മില്‍ എന്ന സിനിമ നിങ്ങള്‍ ഓര്‍ക്കുന്നോ?! സമാനമായ സന്ദര്‍ഭം ചര്‍ച്ച ചെയ്ത ആ സിനിമയില്‍ വന്ന പോലെ സാക്ഷി പറയാന്‍ എപ്പോഴും ദൈവദൂതരായി ആരും ഞങ്ങള്‍ക്ക് വേണ്ടി വന്നെന്നു വരില്ല!

വന്നാല്‍ തന്നെ, അത് വരെ നാം ക്രൂശിച്ചവര്‍
കാത്തു നിന്നെന്നും വരില്ല!

ഡോക്ടര്‍ അനൂപിനെ പോലെ!

Exit mobile version