ആശുപത്രിക്കിടക്കയില്‍ നിന്ന് വീഡിയോകോളിലൂടെ കോടതിയില്‍ : മലയാളി അഭിഭാഷകന്റെ അര്‍പ്പണബോധത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ പ്രശംസ

Subash chandran | Bignewslive

ന്യൂഡല്‍ഹി : ഓക്‌സിജന്‍ മാസ്‌കുമായി ആശുപത്രിയില്‍ക്കിടക്കയില്‍ നിന്ന്‌ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡല്‍ഹി ഹൈക്കോടതിയുടെ അഭിനന്ദനം.മലപ്പുറം കുറ്റിപ്പുറം സ്വദേശി അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹൈക്കോടതിയുടെ പ്രശംസ പിടിച്ചുപറ്റിയത്.

ഓക്‌സിജന്റെ കുറവുനേരിടുന്ന സുഭാഷ് ഏപ്രില്‍ 27 മുതല്‍ ഹിമാചല്‍ പ്രദേശിലെ ബഡ്ഡിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.സൗദിയില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ആശുപത്രിയില്‍ നിന്ന് വീഡിയോ കോളിലൂടെ സുഭാഷ്‌
ഹാജരായത്. പ്രധാന വിഷയമായതിനാല്‍ കേസ് ലിസ്റ്റ് ചെയ്തപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാവുകയായിരുന്നുവെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സുഭാഷ് പറഞ്ഞു.സംഭവത്തെത്തുടര്‍ന്ന് ഫേസ്ബുക്കിലൂടെയും മറ്റും നിരവധി ആളുകളാണ് സുഭാഷിന് അഭിനന്ദനവുമായി എത്തുന്നത്.

ജനുവരി 24ന് സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച ഹിമാചല്‍ സ്വദേശി സഞ്ജീവ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫെബ്രുവരി 18ന് മൃതദേഹം അടക്കം ചെയ്തതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മരണസര്‍ട്ടിഫിക്കറ്റില്‍ മുസ്‌ലിം എന്ന് എഴുതിയിരുന്നതിനാല്‍ ഹിന്ദു ആചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്ന ആവശ്യം അറിയിച്ച് ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു.

ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ മൃതദേഹം നാട്ടിലെത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മൃതദേഹം നാട്ടിലെത്തിയത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ച ഹൈക്കോടതി സൗദി അറേബ്യന്‍ അധികൃതര്‍ക്കും നന്ദി അറിയിച്ചു.

Exit mobile version