മീ ടൂവില്‍ കുടുങ്ങി നടന്‍ അലോക് നാഥും; ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി പീഡിപ്പിച്ചുവെന്ന് മുന്‍ അവതാരക വിന്റ നന്ദ

മീ ടൂ തരംഗം ബോളിവുഡില്‍ അലയടിക്കുമ്പോള്‍ പ്രതിസ്ഥാനത്തേക്ക് കൂടുതല്‍ പ്രമുഖരുടെ പേരുകളെത്തുകയാണ്. നാന പടേക്കര്‍, രജത് കപൂര്‍, ചേതന്‍ ഭഗത്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ എംജെ അക്ബര്‍ എന്നിവര്‍ക്ക് പിന്നാലെ പ്രശസ്ത നടനും സിനിമാ നിര്‍മ്മാതാവുമായ അലോക് നാഥിനെതിരെയാണ് പുതിയ ആരോപണം.

സംവിധായികയും ടിവി അവതാരകയും, എഴുത്തുകാരിയുമായ വിന്റ നന്ദയാണ് അലോക് നാഥിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. 1990ല്‍ ഇറങ്ങിയിരുന്ന ‘താര’ എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെയാണ് വിന്റ ശ്രദ്ധേയയായത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് പരാമര്‍ശിക്കാതെയാണ് ആദ്യം വിന്റ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. എന്നാല്‍ പിന്നീട് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് അലോക് നാഥാണ് തന്നെ പീഡിപ്പിച്ചതെന്ന് ഇവര്‍ തുറന്നുപറയുകയായിരുന്നു.

20 വര്‍ഷം മുമ്പ് നടന്ന ഒരു പാര്‍ട്ടിക്കിടെയാണ് സംഭവം. പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ അലോക് തനിക്ക് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി. തുടര്‍ന്ന് ബോധം നഷ്ടപ്പെടാന്‍ തുടങ്ങിയ തന്നെ കാറില്‍ ലിഫ്റ്റ് നല്‍കാമെന്നേറ്റ് കയറ്റി. പിറ്റേന്ന് ഉണര്‍ന്നപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായതെന്ന് വിന്റ നന്ദ പറയുന്നു. സുഹൃത്തുക്കളില്‍ പലരോടും നേരത്തേ ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും അവരെല്ലാം അത് വിട്ടുകളയാനാണ് ഉപദേശിച്ചിരുന്നതെന്നും വിന്റ പറയുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കെതിരെ നടന്ന ലൈംഗികാതിക്രമം തുറന്നുപറഞ്ഞുകൊണ്ട് നടി തനുശ്രീ ദത്തയാണ് ബോളിവുഡില്‍ വീണ്ടും ‘മീ ടൂ’ തരംഗത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ നിരവധി നടിമാരും സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളും ‘മീ ടൂ’ അനുഭവങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

Exit mobile version