തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

ചെന്നൈ: നടന്‍ ധനുഷിനെതിരെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഒന്നിലധികം നിര്‍മ്മാതാക്കളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങി അഭിനയിക്കാത്തതിന്റെ പേരിലാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ (ടിഎഫ്പിസി) ധനുഷിന് വിലക്ക് ഏര്‍പ്പെടുത്തിയത്. സംയുക്ത ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത് എന്നാണ് വിവരം.

ജൂലൈയിലാണ് ധനുഷിനെ വിലക്കി ടിഎഫ്പിസി പ്രസ്താവന ഇറക്കിയത്. ”ധനുഷ് നിരവധി നിര്‍മ്മാതാക്കളില്‍ നിന്ന് അഡ്വാന്‍സ് പണം കൈപ്പറ്റിയ സാഹചര്യത്തില്‍, നടന്‍ അഭിനയിക്കുന്ന പുതിയ സിനിമകളുടെ ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പ് നിര്‍മ്മാതാക്കളോട് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് അന്നത്തെ പ്രസ്താവനയില്‍ പറഞ്ഞത്.

പല കാരണങ്ങളാല്‍ മുടങ്ങിയ ചിത്രങ്ങളുടെ പേരില്‍ തേനാന്‍ഡല്‍ ഫിലിംസില്‍ നിന്നും ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സില്‍ നിന്നും താരം അഡ്വാന്‍സ് തുക വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കിയില്ലെന്ന നിര്‍മ്മാതാക്കളുടെ പരാതിയിലാണ് വിലക്ക് വന്നത്.

എന്നാല്‍ രായന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷവും, സംവിധാനം ചെയ്യുന്ന ചിത്രം റിലീസാകുന്ന വേളയുമായതില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ധനുഷ് മുന്‍കെ എടുക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ധനുഷ് താന്‍ വാങ്ങിയ തുക പലിശ സഹിതം ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന് തിരികെ നല്‍കുമെന്നും തേനാന്‍ഡല്‍ ഫിലിംസുമായി ഒരു സിനിമ ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. ഈ വ്യവസ്ഥകള്‍ അംഗീകരിച്ചതോടെയാണ് ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് നിര്‍മ്മാതാക്കളുടെ സംഘടന നീക്കിയത്.

Exit mobile version