സംവിധായകന്‍ ഹരിഹരന്‍ അടക്കം 28 പേര്‍ തന്നോട് മോശമായി പെരുമാറി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാര്‍മിള, ശരിവെച്ച് നടന്‍ വിഷ്ണു

charmila|bignewslive

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്‍ ചര്‍ച്ചയായിരിക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ചാര്‍മിള. മലയാള സിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് ചാര്‍മിള വെളിപ്പെടുത്തി.

തനിക്ക് ‘അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് മോശം അനുഭവം ഉണ്ടായത്. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നും നടി പറഞ്ഞു.

തനിക്ക് രാത്രി വാതിലില്‍ വന്ന് മുട്ടുന്നതടക്കമുള്ള മോശം അനുഭവങ്ങളുണ്ടായിയെന്നും താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ വന്നപ്പോള്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിയുണ്ടായെന്നും ചാര്‍മിള പറയുന്നു.

താന്‍ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോട് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചിരുന്നു. വഴങ്ങാന്‍ തയാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയില്‍ നിന്ന് ഹരിഹരന്‍ ഒഴിവാക്കിയെന്നും വിഷ്ണുവിനെയും സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും ചാര്‍മിള വെളിപ്പെടുത്തി.

അതേസമയം, ഹരിഹരനെതിരെയുള്ള നടി ചാര്‍മ്മിളയുടെ വെളിപ്പെടുത്തല്‍ നടന്‍ വിഷ്ണുവും ശരിവെച്ചു. ചാര്‍മിള അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് ഹരിഹരന്‍ ചോദിച്ചുവെന്നും സംവിധായകന്റെ ചോദ്യം കേട്ട് താനും ചാര്‍മിളയും ഞെട്ടിപ്പോയെന്നും വിഷ്ണു പറയുന്നു.

Exit mobile version