‘ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല, 5 കോടി നഷ്ടപരിഹാരം വേണം’ ; നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി

പരിക്കേറ്റ ശീതളിന് കാര്യായ രീതിയില്‍ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചി: സിനിമ നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫൂട്ടേജ് സിനിമയില്‍ ശീതള്‍ അഭിനയിക്കുന്നതിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്കേറ്റ ശീതളിന് കാര്യായ രീതിയില്‍ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫുട്ടേജിന്റെ നിര്‍മാതാവ് കൂടിയാണ് മഞ്ജു. സെറ്റില്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്നും നോട്ടീസില്‍ പറയുന്നു. മഞ്ജു വാര്യര്‍ക്കും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

റിലീസിനൊരുങ്ങുന്ന ഫൂട്ടേജ് എന്ന സിനിമയില്‍ ശീതള്‍ തമ്പി അഭിനയിച്ചിരുന്നു. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഷൂട്ടിങ്ങിനിടയില്‍ ഫൈറ്റ് സീനില്‍ ശീതള്‍ അഭിനയിച്ചിരുന്നു. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ സീനെല്ലാം ഷൂട്ട് ചെയ്യുന്നത്. എന്നാല്‍ മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ ശീതളിന് പരിക്കുണ്ടായി എന്നുമാണ് വക്കീല്‍ നോട്ടീസിന് ആധാരമായി പറയുന്നത്.

പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിര്‍മാണ കമ്പനി പല ഘട്ടങ്ങളിലായി നല്‍കിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണെന്നും നോട്ടീസില്‍ പറയുന്നു. നിലവില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

Exit mobile version