സൂപ്പര്‍- ഡ്യൂപ്പര്‍ ഹിറ്റുകള്‍ക്ക് പോലും ലഭിക്കുന്നത് 76 കോടിയാണ്: 100 കോടി ക്ലബ്ബില്‍ സിനിമ കേറീന്ന് പറയുന്നത് ഓക്കേ വെറും തള്ളല്ലേ; സന്തോഷ് പണ്ഡിറ്റ്

കൊച്ചി: തിയ്യേറ്ററില്‍ നിന്നുള്ള മികച്ച കലക്ഷനാണ് ഒരു ചിത്രത്തിനെ സൂപ്പര്‍ ഹിറ്റാക്കുന്നത്. ബോക്‌സോഫീസ് കലക്ഷനെ കുറിച്ച് സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ് പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 100 കോടി ക്ലബ്ബില്‍ സിനിമ കേറീന്ന് പറയുന്നത് ഓക്കേ വെറും തള്ളല്ലേ എന്നാണ് ഉദാഹരണ സഹിതം സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്.

‘ഒരു സെന്ററില്‍ 200 ആള് അല്ലെങ്കില്‍ 150 ആള്. നാല് ഷോ 800 ആളുകള്‍. ഒരുദിവസം 800 ആളുകളല്ലേ സിനിമ കാണുന്നത്. 100 സെന്ററില്‍ ആണെങ്കില്‍ 80,000. അതിപ്പോള്‍ 300 സെന്ററില്‍ ആണെങ്കില്‍ രണ്ട് ലക്ഷത്തി നാല്പതിനായിരം. 100 രൂപ ആവറേജ് കൂട്ടുകയാണെങ്കില്‍ രണ്ട് കോടി നാല്പത് ലക്ഷം. ആ ദിവസത്തെ ഒരു സീറ്റ് പോലും പെന്റിംഗ് ആകരുത് എന്നാലെ ഇത് കറക്ട് ആകൂ. നാലാമത്തെ ആഴ്ച ഇവര്‍ ഒടിടിയ്ക്ക് കൊടുക്കുന്നുണ്ട്. പല സെന്ററുകളിലും 200 സീറ്റ് പോലും ഇല്ല. അപ്പോള്‍ ഒരു ദിവസത്തെ കളക്ഷന്‍ മൂന്നരക്കോടിയോളം ഒക്കെ എങ്ങനെ വരും. ആദ്യത്തെ മൂന്ന് ദിവസം കഴിഞ്ഞ് അടുത്ത ദിവസം തിയറ്ററില്‍ പോയാല്‍ അവിടെ എത്ര ആളുണ്ടെന്ന് മനസിലാകും.’

‘100 കോടി കളക്ട് ചെയ്യണമെങ്കില്‍ 65 ലക്ഷം പേര്‍ കാണണം. കേരളത്തിലെ മൊത്തം സിനിമാപ്രാന്തന്മാര്‍ കണ്ടാല്‍ പോലും അത് കിട്ടില്ല. അതും നാലാഴ്ച കഴിഞ്ഞ് ഒടിടിയില്‍ വരുന്ന സിനിമ. ഞാന്‍ പറയുന്നത് വേണമെങ്കില്‍ വിശ്വസിക്കാം. ഒരു ഹിറ്റ് സിനിമയ്ക്ക് ഇവിടെ കിട്ടുന്നത് 20 കോടിയാണ്. നല്ല സൂപ്പര്‍ ഹിറ്റാകുന്ന ചിത്രത്തിന് ലഭിക്കുന്നത് 50 കോടിയാണ്. സൂപ്പര്‍- ഡ്യൂപ്പര്‍ ഹിറ്റുകളായ ബാഹുബലി പോലുള്ള സിനിമകള്‍ക്ക് കിട്ടുന്നത് 76 കോടിയാണ്. മലയാള സിനിമയുടെ കാര്യമൊന്നും ഞാന്‍ പറയുന്നില്ല. അപ്പോള്‍ ഇവിടെ പറയുന്നത് മുഴുവന്‍ തള്ളല്ലേ. കലയെ ഇഷ്ടപ്പെടുന്നവന്‍ എന്തിനാണ് ഇങ്ങനെ തള്ളിമറിക്കുന്നേ,’ എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

Exit mobile version