അഭിനയിക്കാന്‍ അറിയാവുന്ന എത്രയോ കറുത്ത നിറമുള്ള പെണ്‍കുട്ടികള്‍ ഉണ്ട്, എന്നിട്ടും കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റ് അടിക്കുന്നു; മലയാള സിനിമയുടെ ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ പികെ റോസി മുതല്‍ മാറ്റമില്ലാതെ തുടരുന്നു; പാര്‍വതി രാച്ചിയമ്മയാകുന്നതിനെതിരെ രൂക്ഷവിമര്‍ശനം

നടി പാര്‍തി തിരുവോത്ത് വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന ചിത്രമാണ് രാച്ചിയമ്മ. പ്രശസ്ത എഴുത്തുകാരന്‍ ഉറുബിന്റെ കൃതി രാച്ചിയമ്മയെ സംവിധായകന്‍ വേണുവാണ് സിനിമയായി ഒരുക്കുന്നത്. രാച്ചിയമ്മയായി ചിത്രത്തില്‍ എത്തുന്ന പാര്‍വതിയുടെ ചിത്രം അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ പാര്‍വതിയെയും ചിത്രത്തെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

അഡ്വ. കുക്കു ദേവകി, ദീപ നിശാന്ത്. സംവിധായകന്‍ ഡോ.ബിജു തുടങ്ങി നിരവധി പേരാണ് ഇതിനെ വിമര്‍ശിച്ചത്. കരിങ്കല്‍ പ്രതിമ പോലെയുള്ള രാച്ചിയമ്മ എങ്ങിനെ വെളുത്തതാകും എന്നാണ് ഇവരുടെയൊക്കെ സംശയം. എന്തൊരു തെറ്റായ കാസ്റ്റിംഗ് ആണതിതെന്ന് അഡ്വ. കുക്കു ദേവകി ഫേസ്ബുക്കില്‍ കുറിച്ചു.

ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോള്‍ രാച്ചിയമ്മയെ കണ്ടറിയാന്‍ പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ട്. കറുത്തമ്മയെ വെളുത്തമ്മയാക്കുന്നത് മലയാളസിനിമയാണെന്ന് ദീപ നിശാന്ത് പറയുന്നു.

കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ്സ് നടത്തുന്ന കാലത്തില്‍ നിന്നും മലയാള സിനിമ ഏറെ ഒന്നും മുന്നോട്ട് പോയിട്ടില്ല എന്നറിയുന്നതില്‍ വലിയ അത്ഭുതം ഒന്നുമില്ലെന്നും മലയാള സിനിമയുടെ ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ പികെ റോസി മുതല്‍ ഏതാണ്ട് മാറ്റമില്ലാതെ തുടരുകയാണല്ലോ എന്നും ഡോ ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

അഡ്വ.കുക്കു ദേവകിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഉറൂബിന്റെ രാച്ചിയമ്മ സിനിമയാകുന്നതിന്റെ പടമാണ് താഴെ.. രാച്ചിയമ്മയായി പാര്‍വതിയാണ്.. നോക്കൂ… എന്തൊരു തെറ്റായ കാസ്റ്റിംഗ് ആണത്… ഞാന്‍ നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്‌നം.. എങ്ങനെ പറയാതിരിക്കും? കരിങ്കല്‍ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്?… നമ്മള്‍ വീണ്ടും വീണ്ടും പറയുമ്പോള്‍ അരോചകപ്പെട്ടിട്ട് കാര്യമില്ല.. ഇതാണ് സത്യം…ഇതാണ് കറുപ്പിനോടുള്ള സമീപനം

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഉറൂബിന്റെ രാച്ചിയമ്മയായി പാര്‍വ്വതിയെത്തുന്നു. സന്തോഷമുള്ള വാര്‍ത്ത ..കരുത്തുള്ള പെണ്ണിനെ അവതരിപ്പിക്കാന്‍ കരുത്തുള്ള പെണ്ണു തന്നെ വരട്ടെ.. എന്നാലും ഈ ചിത്രം കണ്ടപ്പോള്‍ ഒരു സങ്കടം ‘കരിങ്കല്‍പ്രതിമപോലുള്ള ശരീരം’ എന്ന് കൃത്യമായി ഉറൂബ് എഴുതിവെച്ച പെണ്ണാണ് ! ‘ടോര്‍ച്ചടിക്കും പോലുള്ള ഇടിമിന്നല്‍ച്ചിരിയുള്ള ‘ പെണ്ണാണ്!’കറുത്തു നീണ്ട വിരല്‍ത്തുമ്പുകളില്‍ അമ്പിളിത്തുണ്ടുകള്‍ പോലുള്ള ‘ നഖങ്ങളോടുകൂടിയ പെണ്ണാണ്!

ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോള്‍ രാച്ചിയമ്മയെ കണ്ടറിയാന്‍ പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ട്. കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമയാണ്! നിറത്തിലൊന്നും വലിയ കാര്യമൊന്നുമില്ല. എന്നാലും രാച്ചിയമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് വായനക്കാര്‍ക്ക് ഉറൂബിട്ടു കൊടുക്കുന്ന ഒരു രൂപമുണ്ട്. ആ രൂപത്തിലേക്ക് പാര്‍വ്വതിയെ കൊണ്ടുവരാന്‍ വലിയ പ്രയാസമൊന്നും കാണില്ല. രാച്ചിയമ്മയ്ക്കായി കാത്തിരിക്കുന്നു.

ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ്സ് നടത്തുന്ന കാലത്തില്‍ നിന്നും മലയാള സിനിമ ഏറെ ഒന്നും മുന്നോട്ട് പോയിട്ടില്ല എന്നറിയുന്നതില്‍ വലിയ അത്ഭുതം ഒന്നുമില്ല..മലയാള സിനിമയുടെ ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ പി.കെ.റോസി മുതല്‍ ഏതാണ്ട് മാറ്റമില്ലാതെ തുടരുകയാണല്ലോ..പുതു തലമുറയില്‍ ഗംഭീരമായി അഭിനയിക്കാനറിയുന്ന, കലയും രാഷ്ട്രീയവും സാമൂഹ്യ ബോധവും ആവോളമുള്ള കറുത്ത നിറമുള്ള ഒട്ടേറെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്..എന്നിട്ടും…ഓ മറന്നു പോയി..മലയാള സിനിമ എന്നാല്‍ വെളുത്ത ശരീരം, സവര്‍ണ്ണത, താര മൂല്യം എന്നിവയുടേക്കെ ഒരു കോംബോ ആണല്ലോ..ഏതായാലും കഷ്ടം തന്നെ മലയാള സാഹിത്യത്തില്‍ കറുത്ത നിറം കൊണ്ടും കാരിരുമ്പിന്റെ കരുത്തു കൊണ്ടും അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കുമ്പോള്‍ വെളുത്ത ശരീരം കറുപ്പിക്കാന്‍ ബ്‌ളാക്ക് പെയിന്റും ബ്രഷും വാങ്ങാന്‍ പെയിന്റ് കടയിലേക്കോടുന്ന അണിയറ പ്രവര്‍ത്തകരും ആ പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ് നടത്തുന്ന അഭിനേത്രിയും ഒക്കെ എന്തു തരം സാമൂഹിക ബോധം ആണ് നമുക്ക് മുന്നിലേക്ക് തുറന്നു വെക്കുന്നത്..
കലയും രാഷ്ട്രീയവും ഒക്കെ ലോകമെമ്പാടും സാമ്പ്രദായിക സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതി കൊണ്ടിരിക്കുന്ന ഒരു കാലമാണ്..ലോകത്തെ ഏറ്റവും പ്രശസ്തമായ കാന്‍ ചലച്ചിത്ര മേളയില്‍ ഈ വര്‍ഷം ജൂറി പ്രസിഡന്റ് ആകുന്നത് സ്‌പൈക് ലീ എന്ന കറുത്ത വംശജനായ സംവിധായകന്‍ ആണ്..
ഹാറ്റി മക് ഡാനിയേല്‍ എന്ന കറുത്ത വംശജയായ അമേരിക്കന്‍ നടി ചരിത്രത്തില്‍ ആദ്യമായി ഒരു ഓസ്‌കാര്‍ നേടിയിട്ട് 80 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു..(1939 ല്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം).2018 ല്‍ ഒപ്‌റാഹ് വിന്‍ഫ്രി എന്ന കറുത്ത വംശജയായ നടിയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ്നുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിക്കുമ്പോള്‍ അവര്‍ നടത്തിയ മറുപടി പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. കറുത്ത നിറമുള്ള.ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വെളുത്ത നിറമുള്ള താര ശരീരത്തെ കറുത്ത പെയിന്റടിച്ചു ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്ത് തന്നെയാണ് നിങ്ങളൊക്കെ ഇപ്പോഴും നില്‍ക്കുന്നത് എന്നത് നിങ്ങളുടെ കുഴപ്പമല്ല. അത് ഇവിടെ മലയാള സിനിമയില്‍ നില നില്‍ക്കുന്ന സോഷ്യല്‍ ക്‌ളാസ്സിന്റെയും പ്രിവിലേജിന്റെയും സൗന്ദര്യ സങ്കല്പങ്ങളുടെയും നിറത്തിന്റെയും മാറ്റാനാകാത്ത ചിന്തയുടെ കുഴപ്പം കൂടിയാണ്. നിങ്ങളുടെ സിനിമയില്‍ ആരഭിനയിക്കണം എന്നതും വെളുത്ത ശരീരം കറുപ്പടിച്ചു നിറം മാറ്റി അഭിനയിക്കണോ എന്ന് തീരുമാനിക്കുന്നതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം..നിങ്ങളുടെ അവകാശം..അതിനൊന്നും കുഴപ്പമില്ല പക്ഷെ നാളെ വീണ്ടും പുരോഗമന സാമൂഹിക കാഴ്ചപ്പാടും നിറത്തിന്റെ രാഷ്ട്രീയവും സാമൂഹിക പ്രസക്തിയും പി.കെ.റോസിയുടെ പേരും ഒക്കെ നിങ്ങള്‍ തന്നെ പറയുന്നത് കേള്‍ക്കേണ്ടി വരുമല്ലോ എന്ന് വെറുതെ ഓര്‍ത്തു പോയി.

Exit mobile version