തൃശ്ശൂർ: ലോക്‌സഭാ തിരിഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ തുടരുന്ന തമ്മിൽത്തല്ല് നിർത്താതെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ. തൃശൂരിലെ നേതാവും മുൻ എംപിയുമായ ടിഎൻ പ്രതാപനെതിരെ തൃശ്ശൂരിൽ വ്യാപകമായി പോസ്റ്റർ. പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആർഎസ്എസ് ഏജന്റ് എന്നാണ് പ്രതാപനെ പോസ്റ്ററിൽ കുറ്റപ്പെടുന്നുന്നത്.
പാർട്ടിയിൽ നിന്നും ടിഎൻ പ്രതാപനെ പുറത്താക്കണമെന്നും പോസ്റ്ററുകളിൽ പറയുന്നു. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് ചുവരുകളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രതാപനെതിരെ മൂന്ന് പോസ്റ്ററുകളാണ് ഇന്ന് നഗരത്തിൽ പ്രചരിച്ചത്.
ആർഎസ്എസ്, സംഘപരിവാർ ഏജന്റ് ടിഎൻ പ്രതാപനെ പാർട്ടിയിൽനിന്ന് പുറത്താക്കുക – പ്രതാപൻ കോൺഗ്രസിന്റെ ശാപം, പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുക, പ്രതാപനെ ഒറ്റപ്പെടുത്തുക എന്നിങ്ങനെയൊക്കെയാണ് പ്രതാപനെതിരെ പോസ്റ്ററുകൾ പറയുന്നത്.
തൃശ്ശൂർ പ്രസ് ക്ലബിനു മുന്നിലും ഡിസിസി ഓഫിസിനു സമീപത്തുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഇവയിൽ പലതും കോൺഗ്രസ് പ്രവർത്തകർ തന്നെ മാറ്റി. കഴിഞ്ഞദിവസം വികെ ശ്രീകണ്ഠൻ ഡിസിസി പ്രസിഡൻറിന്റെ താൽക്കാലിക സ്ഥാനം ഏറ്റെടുത്തിരുന്നു.
Discussion about this post